Environment sensitive sector – need for legal action and legislation

പരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിര്‍മ്മാണവും ആവശ്യം

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തി മുതല്‍ ഒരു കിലോ മീറ്റര്‍ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണം എന്ന ബഹു. സുപ്രീംകോടതിയുടെ 03.06.2022-ലെ ഉത്തരവിനെതിരെ ജനവാസ മേഖലകള്‍ ഒഴിവാക്കിക്കിട്ടുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അതോടൊപ്പം ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും സംസ്ഥാന വനം വകുപ്പ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയ്ക്ക് അയച്ച കത്തിലാണ് ഈ കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട് ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ അക്ഷേപകളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിനും കേരളത്തിലെ ജനസാന്ദ്രതയും മറ്റ് പ്രത്യേക സാഹചര്യങ്ങളും ബോധ്യപ്പെടുത്തുന്നതിനും അനുവാദം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല.

കേരളത്തിന്റെ ആകെ വിസ്തൃതി തന്നെ വളരെ കുറവാണ്. അതില്‍ തന്നെ 29 ശതമാനത്തിലധികം വനമാണ്. കൂടാതെ നദികള്‍, നിരവധിയായ തടാകങ്ങള്‍, കായലുകള്‍, നെല്‍വയലുകള്‍, തണ്ണീര്‍തടങ്ങള്‍ എന്നിവ ഉള്ളത് കേരളത്തിന്റെ പ്രത്യേകതയാണ്. മാത്രവുമല്ല, ഏതാണ്ട് ആകെ വിസ്തൃതിയുടെ 48 ശതമാനം വരെ പശ്ചിമഘട്ട മലനിരകളാണെന്നും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഈ കാര്യങ്ങളാല്‍ കേരളത്തില്‍ ജനവാസത്തിന് യോജിച്ച ഭൂവിസ്തൃതി വളരെ കുറവാണ്. കേരളത്തിന്റെ ജനസംഖ്യയും വര്‍ദ്ധിച്ച ജനസാന്ദ്രതയും സംബന്ധിച്ചും കത്തില്‍ പറയുന്നു. ഈ പ്രത്യേക സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലെ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.

ബഹു.സുപ്രീംകോടതി മുമ്പാകെയുള്ള ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് കേസില്‍ നിരന്തരം വിവിധ ഉത്തരവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഈ വിഷയത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ അടങ്ങുന്ന നിയമനിര്‍മ്മാണം നടത്തുവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ വന്യജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും ഒരേ മാനദണ്ഡങ്ങള്‍ ബാധകമാക്കി പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കുന്ന രീതി പാടില്ല എന്നും ഓരോ സംസ്ഥാനത്തിനും സാഹചര്യങ്ങള്‍ പരിഗണിച്ച് മേഖല തീരുമാനിക്കണമെന്നും ജനവാസമേഖല ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള, ജനവാസമേഖലകള്‍ ഒഴിവാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി കേരളത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.