Environmentally Sensitive Area - Measures approved by Cabinet

പരിസ്ഥിതി ലോല പ്രദേശം – നടപടികള്‍ മന്ത്രിസഭ അംഗീകരിച്ചു

ജനവാസ മേഖലകള്‍ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടും അതോടൊപ്പം സർക്കാര്‍, അർദ്ധ സർക്കാര്‍ പൊതു സ്ഥാപനങ്ങളും ഒഴിവാക്കിക്കൊണ്ടും ഇക്കോ സെൻസിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിന് വനം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ഇതിനകം കേന്ദ്ര സർക്കാരിന് സമർപ്പിച്ച് കഴിഞ്ഞ 23 നിർദ്ദേശങ്ങ‍ളി‍ല്‍ 22 എണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. മതികെട്ടാന്‍ ഷോല ദേശീയോദ്യാനത്തിന്റെ ഇക്കോ സെൻസിറ്റീവ് സോണ്‍ കേന്ദ്രസർക്കാര്‍ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും രണ്ടെണ്ണം ഒഴികെ മറ്റുള്ളവ കേന്ദ്ര വിദഗ്ദ്ധ സമിതി യോഗം പരിഗണിച്ചിട്ടുള്ളതുമാണ്.

കരട് വിജ്ഞാപനം തയ്യാറാക്കുന്നതിനായി 2019-ല്‍ പുറപ്പെടുവിച്ച സർക്കാര്‍ ഉത്തരവിന് ഇനി പ്രസക്തിയില്ല.ആയതിനാല്‍ മന്ത്രിസഭാ തീരുമാന പ്രകാരം പുതിയ സർക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. 2019-ല്‍ സമർപ്പിച്ച നിർദ്ദേശങ്ങ‍ള്‍ പ്രകാരം കേന്ദ്ര സർക്കാര്‍ കരട് വിജ്ഞാപനങ്ങ‍ള്‍ പുറപ്പെടുവിക്കുകയും അതിന്മേല്‍ ലഭിച്ച പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷം അന്തിമ വിജ്ഞാപനത്തിനുള്ള നിർദ്ദേശങ്ങ‍ള്‍ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ളതുമാണ്. വനം വകുപ്പിന്റെ ഈ നടപടിയാണ് അംഗീകരിച്ചിട്ടുള്ളത്.
ജനവാസ മേഖലകള്‍ ഉൾപ്പെടെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദ്ദേശങ്ങ‍ള്‍ കേന്ദ്ര സർക്കാര്‍ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി വന്നിട്ടുള്ളത്.

സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും നിർബന്ധമായും ഒരു കി.മീ. ഇക്കോ സെൻസിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് ഉൾപ്പെടെ വിധിക്കെതിരെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ വനം-വന്യജീവി വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.