500 indigenous beet forest officers in service at a time

തദ്ദേശവാസികളായ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഒരേ സമയം സര്‍വ്വീസില്‍

തദ്ദേശവാസികളായ അഞ്ഞൂറോളം പേര്‍ ഒരേസമയം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ചരിത്ര സംഭവമായി മാറി. ഈ ബാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയില്‍ ആദ്യമായാണ് ഒരേ സമയത്ത് തദ്ദേശ വാസികളായ 500 പേര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി കോടാനുകോടി രൂപ ചെലവഴിക്കുകയും നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതിന്റെ പ്രയോജനം വേണ്ടത്ര ലഭിക്കുമായിരുന്നെങ്കില്‍ അവര്‍ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉയര്‍ന്നു നില്‍ക്കുമായിരുന്നു. അത് വേണ്ടത്ര ആയില്ല എന്നുള്ള അനുഭവം നമ്മെ പുതിയ മേഖലകളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അവരെ സ്വയംപര്യാപ്തരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നാം നടത്തേണ്ടത് എന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് സ്ഥിരമായി തൊഴിലും വരുമാനവും ഉണ്ടാക്കി കൊടുക്കുക എന്ന സമീപനത്തിലേക്ക് സര്‍ക്കാര്‍ പോയത്.

സ്ഥിരമായി തൊഴിലും വരുമാനവും ഉണ്ടാകുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഉണ്ടാകും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി സര്‍വ്വീസില്‍ കയറുന്നവര്‍ കിട്ടിയ ഈ അവസരം നന്നായി വിനിയോഗിച്ച് സമൂഹത്തിന് മാതൃകയായി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്ന് കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയണം. കേവലം സ്വന്തം കാര്യം മാത്രം നോക്കാനല്ല, സമൂഹത്തിന്റെ കാര്യവും നോക്കേണ്ട ഉത്തരവാദിത്വവും ബാധ്യതയും എനിക്കുണ്ട് എന്ന് ഓരോ ബീറ്റ് ഫോറസ്റ്റ് ഓഫീസേഴ്സും തിരിച്ചറിഞ്ഞ് കൊണ്ട് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. 500 പേര്‍ക്കുള്ള നിയമനത്തില്‍ പലരും പാതി വഴിയില്‍ പോയിട്ടുണ്ട്. ആ ഒഴിവുകള്‍ ലിസ്റ്റില്‍ അവശേഷിക്കുന്നവരില്‍ നിന്ന് നികത്തണം. ആദിവാസി മേഖലകള്‍ക്കായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

വാളയാര്‍ സ്റ്റേറ്റ് ഫോറസ്സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റോള്‍ ചെയ്ത 123-ാമത് ബാച്ചിലെ 238 പേരും, അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റൂട്ടില്‍ എന്റോള്‍ ചെയ്തിട്ടുള്ള 87-ാമത് ബാച്ചിലെ 222 പേരും ഉള്‍പ്പെടെ ആകെ 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്.

വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയും പരിശീലനത്തില്‍ വിവിധ വിഷയങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും മന്ത്രി മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി.